മലപ്പുറം ജില്ലയില്‍ എസ് എസ് എല്‍ സി പാസ്സായ പരമാവധി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പുവരുത്തുന്ന രീതിയില്‍ മറ്റ് ജില്ലകളില്‍ പ്ലസ് വണിന് അധികം വരുന്ന ബാച്ചുകള്‍ മലപ്പുറം ജില്ലയിലേക്ക് മാറ്റുമെന്ന് മന്ത്രി
എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായിരിക്കും പുതിയ ബാച്ചുകൾ അനുവദിക്കുക.
പ്ലസ് വൺ സീറ്റുകൾ 10 ശതമാനം മുതൽ 20 ശതമാനം വരെ കൂട്ടും. താത്കാലിക സയൻസ് ബാച്ചുകള്‍ അനുവദിക്കും. 20% സീറ്റ് വര്‍ധനവ് നല്‍കിയ ജില്ലകളിലും കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടാത്ത സാഹചര്യമാണുള്ളതെങ്കില്‍ ആ ജില്ലകളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 10% സീറ്റ് വര്‍ധനക്ക് അനുമതി നല്‍കും.
സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ് എംഎൽഎ ഷാഫി പറമ്പിലാണ് നിയമസഭയില്‍ ആവശ്യപ്പെട്ടത്. നിലവിലെ ബാച്ചുകളിൽ സീറ്റെണ്ണം കൂട്ടിയത് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാവില്ല. പുതിയ ബാച്ച് തന്നെ ചില ജില്ലകളിൽ അനുവദിക്കേണ്ടതുണ്ട്.
കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് കഴിഞ്ഞ ദിവസം വി. ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ പഠനരീതി കുട്ടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നതായും മന്ത്രികൂട്ടിച്ചേര്‍ത്തു.